










ശ്രീ വീരസ്ഥാനം വിരുട്ടാണം ഭഗവതി ക്ഷേത്രം
ഏറെ പുരാതനവും പ്രസിദ്ധവുമായ ക്ഷേത്രങ്ങളിലോന്നായി തൃശ്ശൂര്‍ ജില്ലയിലെ വരവൂര്‍ പഞ്ചായത്തിന്‍റെയും പാലക്കാട് ജില്ലയിലെ തിരുമിറ്റക്കോട് പഞ്ചായത്തിന്‍റെയും അതിര്‍ത്തിയില്‍ പ്രശാന്ത സുന്ദരമായ വിരുട്ടാണം ഗ്രാമത്തില്‍ സ്ഥിതി ചെയ്യുന്നു. തൃശ്ശൂര്‍ പാലക്കാട് ജില്ലയിലെ അതിര്‍ത്തിയില്‍പ്പെടുന്ന ഒരുപാട് തട്ടകങ്ങളിലെ ദേവീഭക്തരുടെ ആദ്ധ്യാത്മികോന്നതിയ്ക്കുള്ള അഭയ കേന്ദ്രമാണ് ഈ ക്ഷേത്രം. ഒരേ ശ്രീകോവിലില്‍ ഒരേ പീഡത്തില്‍ രണ്ടു പ്രതിഷ്ഠകള്‍ (ദേവിയും, വീരഭദ്രനും) ഉള്ള ദേവീ ക്ഷേത്രങ്ങള്‍ അപൂര്‍വ്വമാണ്.
മറ്റുമിക്ക ദേവീക്ഷേത്രങ്ങളിലും കണ്ടുവരാത്ത വളരെയേറെ താന്ത്രിക ചടങ്ങുകള്‍ ഉള്ളതാണ് ഇവിടുത്തെ മറ്റൊരു പ്രത്യേകത. കുംഭ മാസത്തിലെ 10 ദിവസത്തെ ഉത്സവവും അതിനോടനുബന്ധിച്ച വിശേഷാല്‍ താന്ത്രിക ചടങ്ങുകളും, മുളയിടല്‍, നവകം, പഞ്ചഗവ്യം, അഭിഷേകം, 2 നേരം കാഴ്ച ശീവേലിയും ശ്രീഭൂതബലി തുടങ്ങി കളമെഴുത്തുപാട്ട്, ചാന്താട്ടം എന്നിവയും ഇതില്‍പ്പെടുന്നു. ശ്രീ കൊടുങ്ങല്ലൂര്‍ ഭഗവതി ക്ഷേത്രത്തിലെ കാരായ്മ ശാന്തി അവകാശമുള്ളവരും മേഴത്തൂര്‍ അഗ്നിഹോത്രിയുമായി പുരാതന ബന്ധമുള്ളവരും, കേരളത്തിലെ അപൂര്‍വ്വമായ ശക്തി ഉപാസക ഗോത്രത്തില്‍പ്പെട്ടവരുമായ അടികള്‍മാരാണ് ക്ഷേത്രത്തിലെ ഊരാളന്മാരും ശാന്തിക്കാരും. അതീവ രഹസ്യവും തലമുറകളായി കൈമാറി വരുന്നതുമാണ് ഇവര്‍ക്ക് സിദ്ധിച്ചിട്ടുള്ള താന്ത്രിക പൂജാവിധികള്‍, ഭക്തര്‍ മനംനൊന്ത് വിളിച്ചാല്‍ വിളിപ്പുറത്തെത്തുന്ന ശാന്ത സ്വരൂപിണിയായാണ് ശ്രീ വീരസ്ഥാനം വിരുട്ടാണത്തമ്മ അറിയപ്പെടുന്നത്.

ഐതിഹ്യങ്ങള്‍
ക്ഷേത്രത്തിന്‍റെ യഥാര്‍ത്ഥ ചരിത്രമോ പഴക്കമോ അറിയാന്‍ രേഖകളില്ല. ഒരു വലിയ ഹൃഷീശ്വരനാല്‍ പ്രതിഷ്ഠ നടത്തിയിട്ടുള്ള ക്ഷേത്രമാണിതെന്നു പ്രശ്നം വെച്ച സമയത്ത് അനുമാനിക്കപ്പെട്ടിട്ടുണ്ട്. ഇപ്പോള്‍ ക്ഷേത്രത്തിനു തെക്കുവശം സുമാര്‍ 200 മീറ്റര്‍ അകലത്തില്‍ പാമ്പിന്‍കാവിന്‍റെ അടുത്തായിരുന്നു അടികള്‍മാരുടെ തറവാട്. അക്കാലത്ത് ഈ ക്ഷേത്രം ഒരു രാജ കുടുംബത്തിന്‍റെ അധീനതയിലായിരുന്നു. അടികളുടെ ഭക്തിയില്‍ പ്രസാദിച്ചു ഈ ക്ഷേത്രം അടികള്‍ക്ക് കൊടുക്കുവാന്‍ ഭഗവതി ആഗ്രഹിക്കുകയും,
തുടര്‍ന്നു രാജ കുടുംബത്തില്‍ ഓരോ അനിഷ്ഠ കാര്യങ്ങളും ദോഷങ്ങളും കണ്ടതിന്റെ ഫലമായി പ്രശ്നം വെച്ച് നോക്കിയപ്പോള്‍ ഈ ക്ഷേത്രം അടികള്‍ക്ക് കൊടുക്കുന്നതാണ് ഇഷ്ടമെന്ന് കണ്ടതുകൊണ്ട് അടികള്‍ക്ക് ഈ ക്ഷേത്രവും ക്ഷേത്ര സംബന്ധമായ സ്വത്തുക്കളും കൊടുത്തെന്നുമാണ് ഒരു വിശ്വാസം. അതിനു ശേഷം രാജാവ് നാടുവിട്ടു. തുടര്‍ന്നു അടികള്‍ കുടുംബത്തിന്‍റെ തറവാട് ക്ഷേത്രത്തിനടുത്തേയ്ക്ക് മാറ്റി. ക്ഷേത്രത്തിന്‍റെ കിഴക്ക് വശത്തെ നെല്പാടങ്ങള്‍ക്ക് അറ്റത്തായി തെക്ക് വടക്ക് നീണ്ടു കിടക്കുന്ന കുന്നിനു തച്ചുകുന്ന്‍ അഥവാ തച്ചോന്ന് എന്ന് വിളിക്കുന്നു. ഇതില്‍ ചേരമാന്‍ പെരുമാളുടെ കോട്ടയുണ്ടായിരുന്നതായും സമീപ പ്രദേശമായ തളിയില്‍ അദ്ദേഹം ദര്‍ശനം നടത്തിയിരുന്ന 108 ശിവാലയങ്ങള്‍ ഉണ്ടായിരുന്നതായും അതില്‍ പ്രമുഖസ്ഥാനം ശ്രീ തിരുമത്തളിയപ്പന്‍ ശിവ ക്ഷേത്രത്തിനായിരുന്നെന്നും കരുതപ്പെടുന്നു.











ഈ ക്ഷേത്രത്തിന്‍റെ ഉത്സവത്തെക്കുറിച്ച് രസകരമായ മറ്റൊരു ഐതിഹ്യം ഇങ്ങിനെയും കേള്‍ക്കുന്നു. കൂടല്ലൂര്‍ (നാറീരി) മനയ്ക്കലെ തളിയിലുള്ള കൃഷിക്കാര്യങ്ങള്‍ നോക്കിയിരുന്ന അടിയാത്തെ മൂത്താരുടെ ഓലക്കുടയ്ക്ക് കൃഷിസ്ഥലത്ത് വെച്ച് ഭാരക്കൂടുതല്‍ തോന്നിയപ്പോള്‍ കുട താഴെ വെച്ചതും വിവരം മനയ്ക്കലെ തമ്പുരാനെ അറിയിയ്ക്കുകയും തമ്പുരാന്‍ ജോത്സ്യനെ വരുത്തി പ്രശ്നവിചാരം ചെയ്യുകയും ഉണ്ടായി. ദേവീ ചൈതന്യം കുടയില്‍ കുടി കൊളളുന്നതായി മനസ്സിലാക്കിയ തമ്പുരാന്‍ ക്ഷേത്രം പണിത് ദേവിയെ കുടിയിരുത്തി. ചുറ്റുമുള്ള സ്ഥലങ്ങള്‍ ക്ഷേത്രം വക ചാര്‍ത്തിക്കൊടുക്കുകയും ഉണ്ടായി. ദേവി പുറത്തേയ്ക്ക് ഇറങ്ങുമ്പോള്‍ അടിയത്തു വീട്ടുകാര്‍ വിളക്ക് പിടിയും തളിയും ചെയ്തു വന്നെന്ന് പഴയ തലമുറയിലെ കാളി അമ്മ പറഞ്ഞു കേട്ടത് കേട്ടറിവാകുന്നു.
ക്ഷേത്രത്തിലെ വിശേഷ ദിവസങ്ങള്‍
മകരച്ചൊവ്വ: മണ്ഡലമാസാവസാനത്തോടെ നിര്‍ത്തിവെയ്ക്കുന്ന കളമെഴുത്തുപാട്ട് മകരച്ചൊവ്വയ്ക്ക് വീണ്ടും തുടങ്ങുന്നു. മകരച്ചൊവ്വയ്ക്ക് ഭഗവതിയുടെയും , തുടര്‍ന്നുള്ള ദിവസങ്ങളില്‍ പാമ്പിന്‍ കളവും, അയ്യപ്പന്‍ , ധര്‍മ്മ ദൈവം , എന്നീ കളങ്ങളും നടത്തി വരുന്നു. മകര മാസത്തിലെ ആദ്യത്തെ ചൊവ്വാഴ്ച ദിവസം ക്ഷേത്രത്തില്‍ മകരച്ചൊവ്വ ആഘോഷം പണ്ടുമുതലേ നടത്തി വരുന്നു. വര്‍ഷങ്ങള്‍ക്കു മുമ്പ് ആന, താളമേളാഘോഷത്തോടെ ഒട്ടനവധി സ്ത്രീകള്‍ താലമെടുത്ത് അവസാനം താലത്തിലെ അരിചൊരിയുന്ന – താലം ചൊരിച്ചില്‍ – സമ്പ്രദായം നിലനിന്നിരുന്നു. കാലക്രമത്തില്‍ ഇതിനൊക്കെ കുറവു വന്നു. പലരും ഇപ്പോള്‍ നെല്ലു കൊണ്ടുവന്ന് വിത്ത് ചൊരിയുന്ന പതിവാണ് ഉള്ളത്. ഇപ്പോള്‍ ചുറ്റുവിളക്കും ചെറിയ തോതിലുള്ള പരിപാടികളുമായി ഒതുങ്ങി. നവീകരണ കലഷത്തിനു ശേഷം ക്ഷേത്രാചാരങ്ങളും പഴയ പതിവ് ചടങ്ങുകളും പരിപാടികളും പഴയ പോലെത്തന്നെ നടത്തണമെന്ന് ക്ഷേത്രം ട്രെസ്റ്റിന് ആഗ്രഹമുണ്ട്.
ഉത്സവാഘോഷം: ഭഗവതി ക്ഷേത്രങ്ങളില്‍ അത്യപൂര്‍വ്വമായി കണ്ടുവരുന്ന ഉത്സവാഘോഷം ഇവിടുത്തെ ഒരു പ്രത്യേകതയാണ്. സാധാരണ ഭഗവതി ക്ഷേത്രങ്ങളില്‍ ഒരു ദിവസത്തില്‍ ഒതുങ്ങുന്ന വേലയായോ പൂരമായോ ആണ് ആഘോഷിക്കാറുള്ളത് . ഇവിടെ 10 ദിവസം നീണ്ടു നില്‍ക്കുന്ന ഉത്സവമാണ്. കുംഭമാസത്തിലെ കാര്‍ത്തിക നാളില്‍ ഇവിടെ അടുത്തുള്ള വരവൂര്‍ ഭഗവതിയുടെ വേല കഴിഞ്ഞ് പിറ്റേന്നാള്‍ രോഹിണി നാളില്‍ കൊടിയേറ്റവും അത്തം നാളുകൊണ്ട് ആറാട്ടും നടത്തിക്കൊണ്ടാണ് ഇവിടുത്തെ ഉത്സവാഘോഷ ചടങ്ങുകള്‍. അത്യപൂര്‍വ്വമായി വരുന്ന നാളുകളുടെ കയറ്റിറക്കത്തിൽ പാലയ്ക്കല്‍ വേലയും ക്ഷേത്രത്തിലെ കൊടിയേറ്റവും ഒരേ ദിവസം നടന്നിട്ടുള്ളതായി പഴമക്കാര്‍ പറഞ്ഞു കേട്ടറിവുണ്ട്.